ചെന്നൈ: വസ്ത്രം ഉപയോഗിച്ച് റെയിൽവേ സിഗ്നൽ മറച്ച് ട്രെയിൻ നിർത്തിച്ച ശേഷം കോച്ചിൽ കയറി യാത്രക്കാരിയുടെ മാല കവർന്നു. സംഭവത്തിൽ വില്ലിവാക്കം സ്വദേശി കുമരേശനെ (36) തമിഴ്നാട് റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ എഗ്മോറിൽനിന്ന് തിരുനെൽവേലിയിലേക്ക് പോവുകയായിരുന്ന നെല്ലൈ എക്സ്പ്രസിലാണ് കവർച്ചാ ശ്രമം നടന്നത്. താംബരത്തിനും കട്ടാൻകുളത്തൂരിനും ഇടയിലെത്തിയപ്പോഴാണ് സംഭവം.
റെയിൽവേ ട്രാക്കിലെ സിഗ്നൽ ലൈറ്റ് പെട്ടെന്ന് കാണാതായതിനെ തുടർന്ന് ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ സിഗ്നൽ ലൈറ്റ് ഒരു ഷർട്ട് ഉപയോഗിച്ച് മറച്ച നിലയിൽ കണ്ടെത്തി.
ട്രെയിനിലെ ഗാർഡ് ഇറങ്ങി ഈ വസ്ത്രം മാറ്റുന്നതിനിടയിലാണ് കുമരേശൻ റിസർവ്ഡ് കോച്ചിലേക്ക് അതിക്രമിച്ചു കയറിയത്. തുടർന്ന് ശുചിമുറിയിലേക്ക് പോവുകയായിരുന്ന യാത്രക്കാരിയുടെ 11 പവന്റെ മാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ചു. യുവതി ചെറുത്തുനിന്നതോടെ മാലയുടെ ഒരു ഭാഗം മാത്രം പൊട്ടിച്ചെടുത്ത് ഇയാൾ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.
യുവതിയുടെ പരാതിയെ തുടർന്ന് താംബരം റെയിൽവേ പോലീസ് നടത്തിയ തിരച്ചിലിൽ പ്രതിയെ പിടികൂടി. ഇയാൾക്കെതിരെ പത്തോളം ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്നും ഇയാൾ മുൻപ് ഗുണ്ടാനിയമ പ്രകാരം ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. പ്രതിക്കെതിരെ ഇന്ത്യൻ റെയിൽവേ ആക്ട് ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്.